14 Feb 2023

LP സ്കൂളിലേക്ക്, നാലാം ക്ലാസ്സിലേക്ക് ഒരു ഗൃഹാതുര യാത്ര


ഈ യാത്രയിൽ താണ്ടുന്ന ദൂരം - ഒറ്റത്തറ  എന്ന എന്റെ ജന്മഗ്രാമത്തിൽ നിന്നും മലപ്പുറം ശാന്തിതീരം വരെ ഉള്ള അഞ്ചു കിലോമീറ്റർ - ഇവിടെ പ്രസക്തമല്ല. പിന്നിടുന്നത് സമയമാണ്, വർഷങ്ങളാണ്, കൃത്യമായി പറഞ്ഞാൽ  സംവത്സരങ്ങൾ !!

1991 -1996  


AMLP  സ്കൂൾ ഒറ്റത്തറ, ഈ  കൊച്ചു ഗ്രാമത്തിലെ എല്ലാവരുടെയും വിദ്യാഭ്യാസം ആരംഭിക്കുന്നത് ഇവിടെ വെച്ച് ആയിരുന്നു. ഇന്ന് കാണുന്ന പോലെ ഇംഗ്ലീഷ് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കിട മത്സരങ്ങളും മാർക്കറ്റിങ് പോസ്റ്ററുകളും ഒന്നും തന്നെ അന്ന്  ഇല്ലായിരുന്നത് കൊണ്ട് സമപ്രായക്കാരായ ഒറ്റത്തറയിലെ എല്ലാ കൂട്ടികളും അന്ന് ഒരേ ക്ലാസ്സിൽ ഉണ്ടായിരുന്നു, സഹപാഠികൾ ആയി, ഇന്നിന്റെ ഭാഷയിലെ  ക്ലാസ്സ്‌മേറ്റ്സ്!!


എല്ലാ വർഷത്തെയും പോലെ 1991-92 അധ്യയന വർഷത്തിലും മാതാപിതാക്കളുടെ കൈ പിടിച്ചു AMLPS ൻറെ അക്ഷര മുറ്റത്തു അറിവിന്റെ  ലോകത്തേക്ക്  പിച്ച  വെച്ച് കൊണ്ട് ഒരു കൂട്ടം കുട്ടികൾ എത്തി. തുടർന്ന് 1996  വരെയുള്ള നാലു വര്ഷം ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്ന അവർ, നാലാം ക്‌ളാസ്സിനു  ശേഷം തുടർ വിദ്യാഭ്യാസത്തിനായി വിവിധ സ്കൂളുകളിലേക്ക് ചേക്കേറി.  


പിന്നീട്  ഉപജീവന മാർഗത്തിനായുള്ള നെട്ടോട്ടമായും കല്യാണത്തിന്റെ രൂപത്തിലും ജീവിതം അവരെ പല പല ദിക്കുകളിലേക്ക് തെറിപ്പിച്ചു. സ്‌കൂളും നാലാം ക്ലാസും ക്രമേണെ കാലം തീർത്ത വിസ്‌മൃതിയിൽ ആണ്ടു.  


2023 ജനുവരി

ഒറ്റത്തറ AMLPS ന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട സുബൈർ മാസ്റ്റർ വിരമിക്കുന്നതുമായി ബന്ധപെട്ടു  പഴയ കാല വിദ്യാർത്ഥികളെ വീണ്ടും സ്കൂൾ അങ്കണത്തിൽ കൊണ്ട് വരാനുള്ള  ശ്രമങ്ങൾ ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ പഴയ ഹാജർ പട്ടിക സംഘടിപ്പിചു 1995-96 നാലാം ക്ലാസ് ബാച്ചും തങ്ങളുടെ സഹപാഠികളെ   തേടിയുള്ള പ്രയാണ൦ തുടങ്ങി. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മിക്കവാറും എല്ലാവരുടെയും തന്നെ ഫോൺ നമ്പർ കണ്ടെത്തി.


 അങ്ങനെ എണ്ണിയാലൊതുങ്ങാത്ത വാട്സാപ്പ് ഗ്രൂപ്പുകളുളുടെ ഗണത്തിലേക്ക് ഒരെണ്ണം കൂടി പിറവിയെടുത്തു. വര്ഷങ്ങള്ക്കു മുമ്പ് അറ്റു പോയ ബാല്യകാല സൗഹൃദ കണ്ണികൾ, ടെക്സ്റ്റ് മെസ്സേജുകളായും വോയിസ് മെസ്സേജുകളായും  ഗ്രൂപ്പിലേക്കു പ്രവഹിച്ചു തുന്നിച്ചേരാൻ തുടങ്ങി. പതിറ്റാണ്ടുകൾ പുറകിലേക്ക് സഞ്ചരിച്ചു അന്ന് കിട്ടിയ പിച്ചും നോവുകളൂം ഓർത്തെടുക്കുന്നതിനും, അന്നില്ലാതിരുന്ന, പിന്നീട് ജീവിത അനുഭവം പകർന്നു തന്ന ധൈര്യത്തോടെ, അത് സമ്മാനിച്ചവരെ തമാശ രൂപത്തിൽ ഓർമിപ്പിക്കുന്നതിനും ഈ വെർച്ചൽ ഗ്രൂപ്പ് സാക്ഷിയാകേണ്ടി വന്നു.


തുടർന്ന് ഫെബ്രുവരി 12 നു 1:00  മണിക്ക് മലപ്പുറം സിവിൽ സ്റ്റേഷൻ അടുത്തുള്ള ശാന്തിതീരം പാർക്കിൽ വാട്സാപ്പിന്റെ സഹായം ഇല്ലാതെ എല്ലാവരും കൂടി മീറ്റ്‌ ചെയ്യാൻ തീരുമാനിച്ചു .


2023 ഫെബ്രുവരി 12 

അതിരാവിലെ തന്നെ 'കുളിച്ചിട്ടു വന്നില്ലേൽ അടുത്തുള്ള പുഴയിൽ തള്ളിയിടും', 'പല്ലു തേച്ചിട്ടു വന്നാ മതി' തുടങ്ങിയ കുട്ടിത്തം നിറഞ്ഞ സന്ദേശങ്ങൾ ഗ്രൂപ്പിനെ  തഴുകിയെത്തി. ക്ലാസ് തുടങ്ങുന്നതിനു മുമ്പു 12 മണിയോടെ തന്നെ നസീറ, ശിഹാബ് കണ്ണാട്ടി, നസീമ എന്നിവർ ഞങ്ങളാണ് നല്ല  കുട്ടികൾ എന്ന് തെളിയിച്ചു കൊണ്ട് ശാന്തിതീരത്തു  അറ്റന്റൻസ് മാർക്ക് ചെയ്തു,  തുടർന്ന് ആദ്യ ഫോട്ടോ ഗ്രൂപ്പിൽ എത്തി.


അധികം താമസിയാതെ തന്നെ മിക്കവാറും എല്ലാവരും തങ്ങളുടെ സാന്നിധ്യം അറിയിച്ചു തുടങ്ങി, മറ്റുള്ളവർ ഉടനെ എത്തും എന്ന് വാട്സാപ്പ് ലൂടെ അറിയിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. 


27  വര്ഷങ്ങള്ക്കു ശേഷം ഉള്ള ഈ കണ്ടുമുട്ടൽ, സംഘാടകരുടെ  ഒരു അജണ്ടക്കും നിയന്ത്രിക്കാൻ പറ്റുന്നതല്ലായിരുന്നു (സ്വാഗതം , പ്രാർത്ഥന, പ്രതിജ്ഞ, സുന്ദരിക്ക് പൊട്ടു കുത്തൽ എന്തൊക്കെ ആയിരുന്നു, വെറുതെ തിളച്ച സാംബാർ!!!) അഥവാ  മീറ്റ് അപ്  അതിന്റെ അജണ്ട നൈമിഷികമായി  സ്വയം നിര്ണയിക്കുകയായിരുന്നു.


പിന്നീടുള്ള നാലു മണിക്കൂർ ശാന്തിതീരം, രണ്ടര പതിറ്റാണ്ടു മുമ്പ് ഉള്ള സ്കൂൾ മുറ്റം ആയി പരിണമിച്ചു. 23 സഹപാഠികൾ അവരുടെ മക്കളുമൊന്നിച്ചു തുടർന്നുള്ള നാലു മണിക്കൂർ 27  വര്ഷം പിന്നോട്ട് പോയി പഴയ നാലാം ക്ലാസ് കാർ ആയും രൂപാന്തരം പ്രാപിച്ചു. പിന്നിട്ട വർഷങ്ങൾ പലരെയും തിരിച്ചു അറിയാൻ പറ്റാത്ത രീതിയിൽ മാറ്റിയിരുന്നു. വൈകി എത്തിയവരുടെ പ്രധാന കടമ്പ അവിടെ ഉള്ളവരുടെ പേര് വിളിക്കുക എന്നതായിരുന്നു, പരസഹായമില്ലാതെ! ഇതിനിടയിൽ കാലം രൂപാന്തരപ്പെടുത്തിയ മിനുസമുള്ള കഷണ്ടിയും ചാടിയ വയറും കറുപ്പിച്ച താടിയും ചായം പൂശിയ മുഖവും എല്ലാം  പല തവണ സംസാര വിഷയമായി ശാന്തി തീരത്തിന്റെ കാറ്റുകളിൽ ലയിച്ചു ചേർന്നു. 


സ്കൂൾ സമയത്തെ സ്കൂൾ വരാന്തയിൽ ഇരുന്നുള്ള ഭക്ഷണത്തെ മനസിൽ ധ്യാനിച്ച് കൊണ്ടു, പാർക്കിന്റെ തറയിൽ ഇരുന്നു കൊണ്ട് ഒരുമിച്ചു ഒരു ഉച്ച ഭക്ഷണം, ചോറും പയറും എന്നതിന് പകരം ബിരിയായണിയും ചിക്കെനും ആണെന്ന് മാത്രം. ഇതിനിടയിൽ പഴയ ആത്മാർത്ഥ സുഹൃത്തുക്കൾ തമ്മിൽ ഭക്ഷണം കൈ  കൊണ്ട് പരസ്പരം വാരി കൊടുക്ക്കുന്ന സൗഹൃദ കാഴ്ചകളും.


പിന്നെ ഐസ്ക്രീം വേണോ സിപ് അപ്പ് വേണോ എന്നുള്ള ഡിസ്കഷൻ, എന്തായാലും ഇവിടത്തെ പടവുകൾ കയറി മുകളിലേക്ക് പോകണം. സങ്കല്പത്തിൽ മാത്രമാണ് നാലാം ക്ലാസ്സിൽ എന്ന യാഥാർഥ്യം മനസ്സിലാക്കി  രണ്ടും വേണ്ട എന്ന തീരുമാനത്തിൽ വളരെ പെട്ടെന്ന് തന്നെ എത്തി.


ഇതിനിടയിൽ  ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല മിട്ടായികളുടെയും അച്ചാറുകളുടെയും മഹനീയ ശേഖരം തന്നെ എത്തി. പുളി  അച്ചാർ , നാരങ്ങാ മുട്ടായി, കറക്കുന്ന മിട്ടായി, മാങ്ങാ അച്ചാർ അങ്ങനെ പോകുന്നു. പിന്നെ നിസാം അങ്കിളും കൊച്ചു കുട്ടികളും  (ശെരിക്കും കുട്ടികൾ, സാങ്കല്പികം അല്ല) നിസാം അങ്കിൾ: 'നിങ്ങൾക്കൊക്കെ   വല്ലതും അറിയോ, മഞ്ചും കിറ്റ്കാറ്റും അല്ലാതെ, ഇതാണ് ശെരിക്കും ഉള്ള മുട്ടായി, ഇനി അങ്കിൾ കാണിച്ചു തരാം കറക്കുന്ന മിട്ടായി എങ്ങനെ കറക്കാം എന്ന്'.' ജീവിതത്തിൽ നന്നായി  കറക്കി ശീലം ഉള്ള നിസാം ഇവിടെയും അതിൽ വിജയിച്ചു.


പിന്നീടുള്ള കുറച്ചു സമയം പരസ്പരം സംസാരിച്ചും വൈകി വന്നവരെ വരവേറ്റും അന്താക്ഷരിയും ഒക്കെ ആയി കടന്നു പോയത് അറിഞ്ഞില്ല, കൂട്ടത്തിൽ സാജിദയുടെ മോട്ടിവേഷൻ ക്ലാസും! ഇതിനിടയിൽ യവ്വനം വീണ്ടെടുത്ത മുജീബ് പുറത്തു പോയി വെള്ളവും സെവൻ  അപ്പും ആയി വന്നു. അങ്ങനെ സെവൻ  അപ് ഇല്ലാതെ ആദ്യമായി ആണ് ബിരിയാണി കഴിക്കുന്നത് എന്ന ഷക്കീറയുടെ പരിഭവവും മാറ്റിയ്ക്കൊടുത്തു. 

 

അങ്ങനെ 5 മണിയോടെ പ്രോഗ്രാമിന്റെ പേര് ആലേഖനം ചെയ്‌ത കേക്ക് മുറിച്ചു പ്രോഗ്രാമിനു പരിസമാപ്തി കുറിച്ചു .


എല്ലാ തിരക്കുകളും ഒഴിവാക്കി ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട കൂട്ടുകാർക്കു പരസ്പരം നന്ദി പറഞ്ഞു ശാന്തിതീരത്തു തീർത്ത സൗഹൃദ തീരത്തു നിന്നും അവർ നടന്നകന്നു... ഈ നീണ്ട ഗാപ് ഇനി ഉണ്ടാകില്ലെന്നും വർഷത്തിൽ ഒരിക്കലെങ്കിലും നമ്മൾ വീണ്ടും ഒത്തു ചേരും എന്നും ഉറപ്പിച്ചു കൊണ്ട് .. തിരിച്ചു പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിലേക്കു.. 


---ശുഭം---

നാസ് കോഡൂർ  

   









12 Oct 2014

ചിമ്മിനി ഡാം (Chimony dam)

തൃശൂർ ചിമ്മിനി ഡാം വന്യജീവി സങ്കേതത്തി ലേക്ക് നടത്തിയ ഒരു യാത്രയെക്കുറിച്ച് ....(Coming Soon..)

17 Mar 2013

മൂളംകുഴി (MulamKuzhi) & കോടനാട് (Kodanadu) - പെരിയാറിനു സമാന്തരമായി ഒരു യാത്ര













 



2013 ഫെബ്രുവരി 2 42424

ലക്‌ഷ്യം : മൂളംകുഴി (MulamKuzhi ) , എറണാകുളം നഗരത്തിൽ  നിന്നും 55 km  അകലെ. മലയാറ്റൂറിനു അടുത്തായി പെരിയാറിൻറെ  തീരത്ത് സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഫോറെസ്റ്റ് ഗ്രാമം. മൂളംകുഴി പുറം ലോകത്തിനു ഏറെക്കുറെ അപരിചിതമാണ് . ഭൂപടത്തി ഇല്ലാത്ത സ്ഥലം എന്ന ബഹുമതിക്കും ര്‍ഹനാണ് മൂളംകുഴി . ഗൂഗിമാപിഇത് വരെ പ്രദേശം രേഖപ്പെടുത്തിയിട്ടില്ല .


ഞങ്ങൾ‍---ഞാനും രജീഷും- ,സൂര്യൻ ഉച്ച  സ്ഥാനത്ത് വന്ന് ഊര്‍ജം 
വലിച്ചെടുക്കുമ്പോഴേക്കും ലക്ഷ്യ  സ്ഥാനംപിടിക്കണം  എന്ന ഉദ്ദേശത്തോടെ , അതിരാവിലെ 8.30 നു തന്നെ  കാക്കനാട് നിന്നും യാത്ര ആരംഭിച്ചു .  ഇത്തവണയും ഞങ്ങളുടെ  വാഹകനാ കാനുള്ള  മഹാഭാഗ്യം കിട്ടിയത് രജീഷിന്റെ  യുനികോണിന്‌ തന്നെ  ആയിരുന്നു . 

കാക്കനാട് സീ പോര്‍ട്ട്‌ - എയര്‍പോര്‍ട്ട്  റോഡിൽ  നിന്നും വലത്തോട്ട് തിരിഞ്ഞ് കങ്കരപ്പടി  പൂക്കാട്ടുപടി  എന്നീ സ്ഥലങ്ങൾ കടന്നു  9 മണിയോടെ ഞങ്ങൾ‍ പെരുമ്പാവൂരിൽ‍ എത്തി. ഇനിയുള്ള 10 km   MC  റോഡിലൂടെയാണ്‌ .ഇതിനിടയിൽ‍   പെരിയാര്‍‍  ക്രോസ്  ചെയ്തു. അധികം  താമസിയാതെ  കാലടിയിൽ (Kalady ) എത്തി, 

കാലടിയിൽ‍  നിന്നും  വലത്തോട്ട് തിരിഞ്ഞു മലയാറ്റൂര്‍‍ റോഡിലേക്ക് കയറി . ഇവിടെ നിന്നും 10km  മാത്രമാണ്  മലയാറ്റൂറി ലേക്കുള്ളത്.  ഈ വഴിയിൽ‍ ഒരിടത്ത്  നിറുത്തി ബ്രേക്ക്‌ ഫാസ്റ്റ്  കഴിച്ചു . കൂട്ടത്തില്‍ ഹോട്ടലിൽ‍ ഉണ്ടായിരുന്ന  മലയാളത്തിന്റെ സുപ്രഭാതം - മനോരമ  പത്രം  - ഓടിച്ചു നോക്കി.

10 മണിയോടെ മലയാറ്റൂരിൽ എത്തി. അത്ര തിരക്ക് പിടിച്ചതല്ലാത്ത ഒരു നഗരം. ഇത് വരെ എത്താനുള്ള വഴിയെ ഞങ്ങൾ‍ക്ക് ഗൂഗിൾ‍‍ മാപ് അമ്മാവൻ  ത ന്നിരുന്നുള്ളൂ. അതിനാൽ വഴിയില്‍ കാണുന്ന 2 -3 ആളുകളുടെ അടുത്ത് ചോദിച്ചു ചോദിച്ചു മൂളംകുഴി യിലേക്കുള്ളവഴി മനസ്സിലാക്കി 

മലയാറ്റൂര്‍ നിന്നും പ്രശസ്തമായ കുരിശു മലയിലേക്കുള്ള റോഡിനായിരുന്നു തുടര്‍ന്നുള്ള യാത്ര. ഏകദേശം 3 km ഈ റോഡിലൂടെ പോയ ശേഷം വിമലഗിരി എന്ന സ്ഥലത്ത് വെച്ച് വലത്തോട്ടുള്ള റോഡിനു തിരിഞ്ഞു. മൂളംകുഴി യിലേക്ക് ഉള്ള ചെറിയ വീതി കുറഞ്ഞ റോഡ്‌ ഇവിടെ തുടങ്ങുകയാണ് .


Forest  Check Post :Entry To Kadappara Forest Area
കുറച്ചു കൂടി മുമ്പോട്ടു പോയപ്പോൾ ‍കാടപ്പാറ വന മേഖലയിൽ എത്തി. അത്ര നിബിഡമായ വന മേഖല അല്ല ഇത്. വീടുകളും ഒഴിഞ്ഞ മരങ്ങളുള്ള പ്രദേശങ്ങളും മാറി മാറി വരുന്നു. ഇടയ്ക്കിടെ കാട്ട് തീ തടയണം എന്നുള്ള വനം വകുപ്പിന്റെ മുന്നറിയിപ്പ് ബോര്‍ഡുകളും കാണാം.

ഇവിടെ ഏതാനും ചെറിയ ഹോട്ടലുകളും കുറച്ചു കടകളും കാണാം . ഒരു കടയില്‍ ഇറങ്ങി ഒരു മിനെറൽ ‍ വാട്ടര‍ വാങ്ങിച്ചു. ഈ സ്ഥലത്തെ കുറിച്ച് ചോദിച്ചു അറിയുക എന്നതായിരുന്നു ലക്‌ഷ്യം . സാധനം വാങ്ങിച്ചു കാശും കൊടുത്ത ശേഷമാണു സത്യം കടക്കാരന്‍ വെളിപ്പെടുത്തിയത്. കുറച്ചു നാൾ മുമ്പ് NCC ക്യാമ്പുമായി ഡൽഹിയില്‍ നിന്നും വന്ന 5 വിദ്യാര്‍ഥികൾ ‍ കയത്തിൾ ‍ മുങ്ങി മരിച്ച ശേഷം, ഇങ്ങോട്ടേക്കു ഉള്ള പ്രവേശനം വന പാലകര്‍ നിറുത്തി വെച്ചിരിക്കുകയാണ് .പുറത്തു നിന്നും വരുന്ന ആളുകളെ മാത്രം ആശ്രയിച്ചിരിക്കുന്ന ഹോട്ടലുകളുടെ കാര്യം ഇതോടെ പരിതാപകരം ആയിരിക്കുകയാണ് .
Authorities closed entry to Mulamkuzhi Mahaganyttottam 

വന്ന സ്ഥിതിക്ക് റോഡ്‌ തടഞ്ഞിരിക്കുന്ന സ്ഥലം വരെ പോയി. ഏതാണ്ട് തകര്‍ന്നു പോയിട്ടുള്ള മൂളംകുഴി വന സംരക്ഷണ സമിതിയുടെ ഓഫീസിനു അടുത്തായി അതി ക്രമിച്ചു കടക്കരുത് എന്ന് ബോര്‍ഡ്‌ സ്ഥാ ിച്ചുണ്ടായിരുന്നു .ഇവിടെ നിന്നും അതിക്രമിച്ചു കടന്നാല്‍ ഇടമലയാര്‍‍ വഴി ഭൂതത്താന്‍ കെട്ടില്‍ എത്താന്‍പറ്റും - വന പാലകര്‍ക്ക് മാത്രം- ഭൂതത്താൻ കെട്ടിലേക്ക് വനത്തിനു അകത്തൂടെ ഉള്ള ഈ പാത നിയന്ത്രിത (Restricted ) റോഡ്‌ ആണ് .
Present state of MulamKuzhi Vana Samrakshana Samithi Office
മുമ്പോട്ടുള്ള വഴികള്‍ എല്ലാം അടഞ്ഞതിനാല്‍  തിരിച്ചു പോരാന്‍ നിര്‍ബന്ടിതാരായി.  പിന്നീടൊരിക്കല്മൂളംകുഴിക്കു അകത്തേക്ക് കയറാം എന്ന പ്രതീക്ഷയോടെ.


തിരിച്ചുള്ള വഴിയിൽ ‍ കാടപ്പാറ  ചെക്ക്പോസ്റ്റില്‍ ഇറങ്ങി പ്രവേശനം അടുത്തെങ്ങാനും  ആരംഭിക്കുമോ എന്നന്വേഷിച്ചു. കൂട്ടത്തിൽ  ഇവരുടെ ഫോണ്‍ നമ്പറും..അറിയില്ല എന്നാ മറുപടിയോടൊപ്പം  ഗാര്‍ഡ് പുതിയ ഒരു സ്ഥലവും വഴിയും  ഞങ്ങൾക്ക് മുന്നിൽ‍ തുറന്നു തന്നു .
View Of Great Periyar River from Illithodu, MulamKuzhi
ഗാര്‍ഡ് പറഞ്ഞു തന്ന വഴിയിലൂടെ  പെരിയാറിന്റെ തീരത്തെത്തി . കാലടി പാലം വഴി മുറിച്ചു  കടന്ന പെരിയാറിനെ വീണ്ടും സന്ധിച്ചു . ഇവിടെ  നിന്നും   അക്കരയ്ക്കു  കടത്തു സര്‍വീസ് ഉണ്ട്.  ഷൂ നനയാതെ വഞ്ചിയില്‍ കയറാനുള്ള ശ്രമങ്ങള്‍ വഞ്ചിക്കാരന്റെ  തെറി കേള്‍പിച്ചു . വഞ്ചിക്കാരന്‍ കൂടെ ഇരിക്കുന്ന പുള്ളിയുടെ അടുത്ത് വഞ്ചിയുടെ വിലയെ കുറിച്ചും മലയാറ്റൂര്‍ പുതുതായി വരാന്‍ പോകുന്ന പാലത്തെ കുറിച്ചും ഉള്ള  ചര്‍ച്ചയില്‍ ആയിരുന്നു .നിലവില്‍ കാലടി കഴിഞ്ഞാല്‍ പെരിയാറിനു കുറുകെ  പാലം ഉള്ളത് ഭൂതത്താന്‍ കെട്ടില്‍ ആണ്.   പെരിയാറിന്റെ നടുവില്‍ നിന്ന് ഇരുകരകളിലെയും മരങ്ങള്‍ സൃഷ്ട്ടിക്കുന്നപച്ചപ്പ്‌ നയന മനോഹരം തന്നെ ആണ്. ദൂരക്കാഴ്ചയായി  മലയാറ്റൂര്‍ കുരിശു മലയും കാണാം.
Another View of Periyar from Mulamkuzhi
പെരിയാര്‍മുറിച്ചു കടന്നു ഞങ്ങള്എത്തിയത് കോടനാട് (Kodanad ) എന്ന സ്ഥലത്ത് ആണ്. വിളിച്ചാൽ കേൾക്കുന്ന സ്ഥലത്താണെങ്കിലും , കരകൾതമ്മിൽ  റോഡ്മാര്ഗം 27 km  ദൂരമുണ്ട് . ഒന്ന് കൂടി വ്യക്തമാക്കിയാൽ  മൂളംകുഴിക്കാരന് റോഡ്മാര്ഗം കോടനാട് എത്തണമെങ്കില്‍ 27 km  സഞ്ചരിക്കണം ..

കോടനാട് ആന പരിശീലന കേന്ദ്രമായിരുന്നു (Kodanad Elephant Training Center) ഇവിടെ ഞങ്ങൾ ‍ കേട്ടിട്ടുള്ള   ആകര്‍ഷണ കേന്ദ്രം. കാടപ്പാറയിലെ ഗാര്‍‍ഡിൽ  നിന്നും  കിട്ടിയ വിവരം അനുസരിച്ച് കടത്തു കഴിഞ്ഞു 200m  നടന്നാല്‍ ഈ കേന്ദ്രമാണ്. എന്നാൽ ഏതാണ്ട് 400 m  നടന്നപ്പോൾ കാണാൻ കഴിഞ്ഞത് കപ്രിക്കാട് അഭയാരന്ന്യം ബയോളജിക്കൽ പാര്‍‍ക്ക്‌ (Abhayaranyam Biological Park) ആയിരുന്നു . ഇങ്ങനെ ഒരു സംഭവം ഇവിടെ ഉള്ളത് ഒരു പുതിയ അറിവായിരുന്നു .



Kaprikkad Abhayaranya Biological Park
Way To Deer Park
ഇവിടത്തെ വനപാലകര്‍ക്ക് പേരും വിലാസവും  എഴുതിക്കൊടുത്തു പാര്‍ക്കിനു അകത്തേക്ക് കടന്നു  .  വിശാലമായ വന പ്രദേശം വെട്ടിതെളിച്ചാണ് പാര്‍‍ക്ക്‌ ആക്കി മാറ്റിയുട്ടുള്ളത് .  പണികൾ ‍ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്.  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്  ഡീര്‍ പാര്‍ക്ക് ആണ്.  
മ്ലാവുകളും (Sambar  Deer ) പുള്ളി മാനുകളും (Deer ) ആണ് ഇവിടത്തെ അന്തേവാസികള്‍ .  രണ്ടു ടീമും അവരുടെതായ ഇടങ്ങളിൽ ‍   സമാധാനമായി കഴിയുന്നു.
Sambar Deer at Park

Deers Feeding at Kaprikkad Abhayaranya Park
സൂര്യൻ ഉച്ച സ്ഥാനത്ത് ആയതിനാലും ബൈക്ക് അക്കരെ ആയതിനാലും ആന പരിശീലന കേന്ദ്ര സന്ദര്‍ശനം പിന്നത്തേക്ക് മാറ്റി തിരിച്ചു പോകാൻ  തീരുമാനിച്ചു . പെരിയാറിന്റെ   തീരത്തോട് ചേര്‍‍ന്ന് മുളങ്കാടുകൾ ‍ ഒതുക്കി  വെട്ടി  പാറക്കഷ്ണങ്ങൾ‍  വെച്ച് ഇരിപ്പിടം തീര്‍‍ത്തിട്ടുണ്ട് ഉണങ്ങി വീണ ഇലകൾ‍ നിലത്തു വളരെ മനോഹരമായി മഞ്ഞ പരവതാനി വിരിച്ചിട്ടുണ്ട്. നട്ടുച്ച ആയതിനാൽ   ആയിരിക്കണം ഇവിടെ ഞങ്ങൾ അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല .


Place beautifully arranged on the shore o
പുഴയ്ക്കരയിൽ  എത്തിയപ്പോൾ ‍, വഞ്ചിക്കാര നെ  കുറച്ചു ആളുകളുടെ കൂടെ പുഴയുടെ മധ്യത്തിൽ ‍ ഉള്ള ഒരു തുരുത്തിൽ  വഞ്ചിയുമായി  കണ്ടു. അവിടെ ഒരു മരത്തിനു ചുവട്ടിൽ വെള്ളം അടിയിലാ യിരുന്നു സംഘം. വിളിച്ചു കൂവിയപ്പോൾ വരാമെന്ന് കൈ കൊണ്ട് കാണിച്ചു . അധികം വൈകാതെ പുള്ളി എത്തി. വഞ്ചി തുഴഞ്ഞു ഏതാണ്ട് നടുവിൽ ‍ എത്തിയപ്പോൾ ‍ തുരുത്തിനു അടുത്ത് പുഴയിൽ  ഒരാളുടെ തല മാത്രം കാണുന്നു . അയാൾ ‍ വഞ്ചിക്കാരനോട് ഉറക്കെ വരാൻ‍ പറയുന്നുണ്ട് . വന്നില്ലേൽ  ഞാൻ‍ അങ്ങോട്ട്‌ വരുമെന്നും..വഞ്ചിക്കാരൻ തിരിച്ചു "അവിടെ നില്ലെടാ  #$$%%, പണി ഉണ്ടാക്കല്ലേ " എന്നും. പിന്നെ ഞങ്ങളോടായി വിശദീകരണം. "അങ്ങേരു ഭയങ്കര ഫിറ്റാണ്, പറ്റ്  ഇറങ്ങാൻ‍ വേണ്ടി വെള്ളത്തിൽ നിറുത്തി പോന്നതാണെന്നും  ".-അവരുടെതായിടുള്ള തമാശകൾ ‍!!.....


ഇക്കരെ  കാത്തു  നിന്നിരുന്ന ബൈക്ക് എടുത്തു പെരിയാറിനെ ഒരു നോക്ക് കൂടി കണ്ടു ഞങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചു . എങ്ങും എത്താതെ അവസാനിക്കുമായിരുന്ന യാത്രയെ കോടനാട്  കപ്രിക്കാട് എത്തിച്ച കടപ്പാരയിലെ ഫോറെസ്റ്റ് ഗാർഡിനെ ഒന്ന് കൂടി കണ്ടു നന്ദിയും Bye ഉം പറഞ്ഞു വന്ന വഴികളിലൂടെ തിരിച്ചു പോന്നു .












25 Jan 2013

ഇടമലയാറില്‍ ഒരു ദിവസം


2012 വിജയദശമിക്ക്  രണ്ടു നാള്‍ മുമ്പ് പ്രകര്‍തി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന  ഒരിടത്തേക്ക്  ഒരു കൊച്ചു യാത്ര പ്ലാന്‍ ചെയ്തു. ഇത്തവണത്തെ  ലക്ഷ്യ സ്ഥാനം എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയോട്  ചേര്‍ന്ന് കിടക്കുന്ന ഇടമലയാര്‍ വനം ആയിരുന്നു. കാക്കനാട് നിന്നും ഏകദേശം 75 km  അകലെയുള ഈ പ്രദേശം ഞങ്ങള്‍ക്ക് വീക്ക്‌ഡയസില്‍ വന്ന  വിജയദശമി എന്ന പുണ്യ അവധി ദിവസം കവര്‍ ചെയ്യാന്‍ തികച്ചും  അനുയോജ്യമായിരുന്നു.


ഒക്ടോബര്‍ 24നു കാലത്ത് 10.30ന് ഞാനും സുഹ്ര്‍ത്ത്  രജീഷും, ഞങ്ങളുടെ വാഹകനായി  രജീഷിന്‍റെ   ഹോണ്ട  യുനികോണും കാക്കനാട് സിഗ്നല്‍ ‍ ജങ്ങ്ഷനില്‍  നിന്ന് ഇടമലയാര്‍  ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു.

പുത്തന്‍കുരിശ് -> കോലഞ്ചേരി ->മൂവാറ്റുപുഴ വഴി 45 km കവര്‍ ചെയ്തു 12 മണിക്ക്ഞങ്ങള്‍ കോതമംഗലത്ത് എത്തി. ഇവിടെ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങിക്കാം എന്ന് കരുതി അടുത്ത് കണ്ട രണ്ടു മൂന്നു ഹോട്ടലുകളില്‍ കയറി ഇറങ്ങി .വെജ് എവിടെയും കിട്ടാത്തതിനാലും നോണ്‍ വെജ് യാത്രയില്‍ നല്ല പണി തരാന്‍ സാധ്യതയുണ്ടെന്ന് മുന്‍ കാല അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അറിയാവുന്നത് കൊണ്ടും, വഴിയെ കാണുന്ന ഏതെങ്കിലും കടയില്‍ നിന്നും വെജ് തന്നെ വാങ്ങിക്കാം എന്ന് ഉറപ്പിച്ചു . 10 മിനിറ്റ്  റസ്റ്റ് എടുത്ത ശേഷം യാത്ര തുടര്‍ന്നു.

കോത മംഗലത്ത് നിന്നും ഭൂതത്താന്‍‍കെട്ട് റോഡ്‌ വഴിയായിരുന്നു തുടര്‍‍ന്നുള്ള യാത്ര. യാത്ര വീഥിയില്‍ അടുത്ത പ്രദേശങ്ങള്‍ കരിങ്ങഴ , ചെലാട് എന്നിങ്ങനെയുള്ള രണ്ടു കൊച്ചു ഗ്രാമങ്ങള്‍ ആയിരുന്നു . ചെലാട് രണ്ടു മൂന്നു കടകളും ഒരു കൊച്ചു ഹോട്ടലും ഉള്ള ഒരു കവല ആണ് . ഇവിടെ ബൈക്ക് നിറുത്തി ഈ ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ചു.-ഊണും സാമ്പാറും മീന്‍ ചാറും -കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ശ്രദ്ധ ഇവിടത്തെ കാഷ്യരുടെ മേല്‍ പതിഞ്ഞു -പതിനാലോ പതിനഞ്ഞോ വയസു തോന്നിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി-കാഷ്യരുടെ മേശ നിറയെ അവളുടെ സ്കൂള്‍ പുസ്തകങ്ങളും, ഇടയ്ക്കു സ്കെയിലും പേനയും മറ്റും വെച്ച് ഹോം വര്‍ക്ക് ചെയ്യുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ആളുകളുടെ കയ്യില്‍ നിന്ന് കാഷ് വാങ്ങിക്കുന്നു. ആവശ്യക്കാര്‍ക്ക് സാമ്പാറും കറികളും ഒഴിച്ച് കൊടുക്കുന്നു .അവളുടെ കുടുംബത്തിന്റെ വീടും കടയും പഠന റൂമും എല്ലാം ആ ഒരു കട ആണെന്ന് തോന്നുന്നു.

ഇവിടെ നിന്നും ബൈക്ക് എടുത്തു കുറച്ചു ദൂരം കൂടി പിന്നിടുമ്പോള്‍ കീരമ്പാറ എന്ന ജങ്ങ്ഷനില്‍ എത്തി . ഇവിടെ നിന്ന് പാത രണ്ടായി പിരിയും -ഇടത്തോട്ട് ഉള്ള റോഡ്‌ പ്രശസ്തമായ തട്ടേക്കാട് സലിം അലി പക്ഷി സങ്കേതത്തിലേക്കും വലത്തോട്ടുള്ള വഴി ഭൂതത്താന്‍‍കെട്ട് വഴി ഇടമലയാറിലേക്കും - ഇവിടെ നിന്നും 5 km കഴിഞ്ഞപ്പോള്‍ പ്രശസ്തമായ ഭൂതത്താന്‍‍കെട്ട് ഡാം പ്രദേശത്ത് എത്തി.

ഭൂതത്താന്‍‍കെട്ട് വരെയുള്ള സ്ഥലങ്ങളില്‍ പലയിടത്തുമായി റോഡ്‌ സൈടില്‍ ചെറിയ ചെറിയ ഹോട്ടലുകള്‍ ഉണ്ട്. കോതമംഗലം വിട്ടാല്‍ കഴിക്കാന്‍ ഒന്നും കിട്ടാന്‍ സാധ്യത ഇല്ല എന്ന ഞങ്ങളുടെ പ്രാഥമിക നിഗമനം തെറ്റായിരുന്നു.

മിനുക്കിയിട്ടില്ലാത്ത (Unshaped ), തികച്ചും പ്രക്രതിതത്വമായി തോന്നിക്കുന്ന പാറക്കെട്ടുകള്‍ കൊണ്ടാണ് ഈ ഡാം പണിതിട്ടുള്ളത് . ഇത് അടുത്തുള്ള ശിവ ക്ഷേത്രത്തിനു സംരക്ഷണ മായി ഏതോ ഭൂതം കെട്ടിയതാണ് എന്ന പഴമക്കാരുടെ വിശ്വാസമാണ് ഭൂതത്താന്‍‍കെട്ട് (Fort of Monster ) എന്ന ഗംഭീര പേര് ഡാമിന് നേടിക്കൊടുത്തത്.

അവധി ദിനം ആയതു കൊണ്ടായിരിക്കണം , ഇവിടെ ഒരു പാട് വിനോദ സഞ്ചാരികളെ കാണാന്‍ ‍ പറ്റി . പാലത്തില്‍ നിന്ന് ഉള്ള കാഴ്ച വളരെ മനോഹരമാണ് . അണക്കെട്ടിലെ വെള്ളവും ചുറ്റപ്പെട്ടു പച്ച പരവതാനി വിരിച്ചു നില്‍കുന്ന പുല്ലുകളും കാഴ്ചക്കാരന്‍റെ നയനങ്ങള്‍ക്ക് പ്രത്യേക കുളിര്‍മയാണ് നല്‍കുന്നത്. പാലത്തിനു മുമ്പായി ഒരു ചില്‍ട്രന്‍സ്ര് പാര്‍ക്കും , പാലം കഴിഞ്ഞാല്‍ ഉടനെ ത്രിക്കരിയൂര്‍ ശിവ ക്ഷേത്രവും കാണാം. ഒരു സുവര്‍ണ കാലത്തിന്റെ സ്മാരകം എന്ന പോലെ പൂട്ടിക്കിടക്കുന്ന ബോട്ടിംഗ് ടിക്കറ്റ്‌ കൌണ്ടറും കാണാം. 2007 ഇല്‍ 15 കുഞ്ഞുങ്ങളടക്കം 18 പേരുടെ ജീവനെടുത്ത ബോട്ട് ദുരന്തത്തിന് ശേഷമാണു ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന ബോട്ട് സവാരി നിറുത്തി വെച്ചത് .



ഞങ്ങളുടെ യദാര്‍ത്ഥ ലക്‌ഷ്യം ആയ ഇടമലയാര്‍ വനത്തില്‍ പെട്ടെന്ന് എത്തിച്ചേരണം എന്നതിനാല്‍ 15 മിനിറ്റ് മാത്രം ഇവിടെ ചിലവഴിച്ചു യാത്ര തുടര്‍ന്നു


ഇനി അങ്ങോട്ടുള്ള 15 km യാത്ര വനത്തിലൂടെയാണ് -പ്രാചീന മനുഷ്യന്റെയും ഇപ്പോഴത്തെ മൃഗങ്ങളുടെയും നാട് - ഭൂതത്താന്‍‍കെട്ട് കഴിഞ്ഞപ്പോള്‍ തന്നെ അന്തരീക്ഷം കാടിന്‍റെതായി മാറി തുടങ്ങിയിരുന്നു. ഇടതൂര്‍ന്ന വൃക്ഷങ്ങള്‍ക്ക് ഇടയിലൂടെയുള്ള വീതി കുറഞ്ഞ പാത. കാറ്റില്‍ ആടുന്ന മരങ്ങളുടെ ശബ്ദവും പക്ഷികളുടെ കലപില ശബ്ദവും ചേര്‍ന്ന് വരുന്ന പശ്ചാത്തല സംഗീതം. കുറച്ചു കൂടി 
അകത്തേക്ക് പോയപ്പോള്‍ ഞങ്ങളെ 

അത്ഭുദപ്പെടുതിക്കൊണ്ട് കോതമംഗലത്തേക്കുള്ള KSRTC JnuRAM ബസ്‌ കടന്നു പോയി. പിന്നീടാണ്‌മനസ്സിലായത് വനത്തിനുഒരു വശത്ത് വടാട്ടുപാറ എന്ന ഒരു കൊച്ചു ജനവാസ ഗ്രാമം ഉണ്ടെന്നും അവിടെ നിന്നാണ് ഈ ബസ്‌ വരുന്നതെന്നും.



കുറച്ചു കൂടി മുമ്പോട്ടു പോയാല്‍ വനപാത രണ്ടായി തിരിഞ്ഞു വടാട്ടുപാറയിലേക്കും ഇടമലയാറിലേക്കും പോകുന്നു. ഇടമലയാറിലേക്ക് ഉള്ള വഴി തീര്‍ത്തും നിശബ്ദവും വിജനവും ആയിരുന്നു. വല്ലപ്പോഴും മാത്രം സഞ്ചാരികളെ കാണാന്‍ പറ്റും കാടിനു അകത്തേക്കുള്ള വഴികള്‍ അധിക്രതര്‍ പലയിടത്തുമായി ചുള്ളിക്കമ്പുകളും മറ്റും ഉപയോഗിച്ച് അടച്ചിട്ടതായി കണ്ടു. കാട്ടിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റം നിയന്ത്രിക്കാനായിരിക്കണം ഇതെല്ലാം. എന്നാല്‍ ഒരു വാതില്‍ അടച്ചാല്‍ പകരം വേറെ ഒരു പാട് എണ്ണം തുറക്കപ്പെടും എന്ന ആപ്തവാക്യം യാദാര്‍ത്ഥ്യം ആകുന്നത്‌ ഞങ്ങള്‍ ‍ ഇവിടെ കണ്ടു .അടച്ചിട്ട ഓരോ സ്ഥലത്തിനും തൊട്ടടുത്തായി വേറെ വഴികള്‍ ഞങ്ങള്‍ക്ക് കണ്ടു പിടിക്കാന്‍ പറ്റി .


ഭൂതത്താന്‍‍കെട്ടില്‍ നിന്നുള്ള 15 km വനയാത്ര , പാതയുടെ അവസാന പോയന്റായ ഇടമലയാര്‍ഡാമില്‍ എത്തിച്ചു .എന്നാല്‍ ഇവിടെ ഞങ്ങളെ വരവേറ്റത് അടഞ്ഞു കിടക്കുന്ന കൂറ്റന്‍ ‍ ഇരുമ്പ് കവാടവും പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡുമാണ്. കവാടത്തിനു ഇടയിലൂടെ കടന്നു അന്വേഷിക്കാന്‍ ചെന്ന ഞങ്ങള്‍ക്ക്,വാച്ചര്‍ ചൂണ്ടി കാണിച്ചു തന്നത് ഒരു കൂറ്റന്‍ ‍ മഞ്ഞ ബോര്‍ഡ്‌ ആയിരുന്നു . സുരക്ഷ കാരണത്താല്‍ ഭാരത സര്‍കാര്‍ പൊതു ജന പ്രവേശനം നിരോധിച്ച ഡാമുകളുടെ ലിസ്റ്റ് --കൂട്ടത്തില്‍ഞങ്ങളുടെ തൊട്ടു മുമ്പില്‍ ഉള്ള ഇടമലയാര്‍ ഡാമും ഉണ്ടായിരുന്നു .


ഇവിടെ നിന്നും തിരിച്ചു. റോഡില്‍ ഇടയ്ക്കിടെ കാണുന്ന പുതിയതും പഴയതുമായ ആനപ്പിണ്ടങ്ങളും , ആനചൂരുമെല്ലാം , കാട്ടിലെ ശക്തന്മാരുടെ സാനിദ്ധ്യം അറിയിച്ചു. കുറച്ചു കൂടി മുമ്പോട്ടു വന്നു ബൈക്ക് നിറുത്തി ആദ്യം കണ്ട നടപ്പാതയിലൂടെ കാടിനു അകത്തേക്ക് കയറി..തീര്‍ത്തും വൃക്ഷ നിബിടമായ പച്ചയില്‍ കുളിച്ചു നില്‍കുന്ന പ്രദേശം...ഏതാനും നീരുറവകള്‍ പാറക്കെട്ടുകലില്‍ നിന്ന്‍ ഉദ്ഭവിച്ചു താഴോട്ട് ഒഴുകുന്നു..അധികം അകത്തോട്ടു അല്ലാതെ കുറച്ചു നേരം നടന്ന ശേഷം തിരിച്ചു റോഡിലേക്ക് തന്നെ വന്നു..


 എതിര്‍ വശത്തെ പുല്‍ കാടുകളിലൂടെ കുറച്ചു ദൂരം നടന്നു. ഏതാനും ചതുപ്പ് നിലങ്ങളും കടന്നു കുറച്ചു അകലെ നില്‍ കുന്ന ഒരു വലിയ പാറ ഏതാനുo നിമിഷത്തേക്ക് ഒരു ആനയുടെ പ്രതീതി ഉണ്ടാക്കി . ചതുപ്പ് നിലവും ഏതാനും മുളങ്കാടുകളും കഴിഞ്ഞപ്പോള്‍, ഈ യാത്രയില്‍ ആദ്യമായി ഒരു കാടിന്‍റെ അവകാശി ഞങ്ങള്‍ക്ക് ദര്‍ശനം തന്നു-.ഒരു കുരങ്ങന്‍!!-കുറച്ചു ദൂരമായി സാമാന്യം വലിയ ഒരു അരുവി കാണാമായിരുന്നു. വലിയ പാറക്കെട്ടുകളും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പുല്ലുകളും കടന്നു അങ്ങോട്ട്‌ എത്തുക അസാധ്യമായി തോന്നി.


തിരിച്ചു റോഡില്‍ കയറി. ഇവിടെ നിന്നും കുറച്ചു അകലെയായി അതേ അരുവി വളരെ വ്യക്തമായി കാണാം.അവിടെ നിന്നും കുറച്ചു ആളുകളുടെ ശബ്ദവും..ഇതോടെ അരുവിയിലേക്ക് വഴി ഉണ്ടെന്ന്‍ ബോധ്യമായി..മുമ്പില്‍ കാണുന്ന പല വഴികളും ‍ ശ്രമിച്ചെങ്കിലും ഒന്നും ഞങ്ങളെ അവിടെ എത്തിച്ചില്ല . അവസാനം തോല്‍വി സമ്മതിച്ചു തിരിച്ചു ബൈക്ക് എടുത്തു കുറച്ചു ദൂരം കൂടി മുമ്പോട്ടു വന്നു..ഇവിടെ കണ്ട പുല്ലുകള്‍ക്കു ഇടയിലൂടെയുള്ള ഒരു വഴി കൂടി പരീക്ഷിച്ചു ..ഇത് ഞങ്ങളെ അരുവിയില്‍ എത്തിച്ചു..ഈ വഴി കണ്ടില്ലയിരുന്നെകില്‍ യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം മിസ്സ്‌ ആകുമായിരുന്നു എന്ന് പിന്നീട് ബോധ്യമായി ..

    വളരെ മുകളില്‍ നിന്നും വെള്ളം ഘട്ടം ഘട്ടമായി ഇറങ്ങി വരുന്നു..അരുവിയില്‍ ഇടനീളം ഇടയ്ക്കിടെ ഉള്ള ചെറുതും വലുതുമായ പറക്കഷ്ണങ്ങള്‍ , വഴുക്കുണ്ടയിരുന്നെങ്കിലും ഞങ്ങളുടെ അരുവിയിലൂടെയുള്ള യാത്ര സുഖമമാക്കി. അകതോട്ടു പോകുന്തോറും പാറകളുടെ ലഭ്യത കുറഞ്ഞു വന്നു. അതോടെ ഒരു വടി തപ്പിയെടുത്തു വെള്ളം കുറഞ്ഞ ഭാഗത്ത്‌ കൂടി ആയി യാത്ര. .അരുവിയിലെ നീരൊഴുക്കു അവസാനം ഇടമല ആരിലാണ് ചെന്ന്ചേരുന്നത്.



 ഇവിടെ ചൂണ്ട ഇടുന്ന സമീപവാസിയായ ഒരു ചേട്ടനെ പരിചയപ്പെട്ടു. കൂടെ മൂന്ന് ചെറിയ പെണ്‍ കുട്ടികളും ഉണ്ടായിരുന്നു..സ്ഥിരമായി ആനകൂട്ടം വെള്ളം ഇറങ്ങാറുള്ള സ്ഥലമാണ്‌ ഇതെന്നും ആന സഞ്ചാരത്തിന് ഏറ്റവും യോജ്യമായ സ്ഥലമാണ്‌ ഇതെന്നും പുള്ളി പേടിപ്പിച്ചു.കുട്ടികളുടെ അടുത്ത് നിങ്ങള്‍ ‍ ആനയെ കണ്ടിട്ടുണ്ടോ എന്ന് രഹസ്യമായി ചോദിച്ചപ്പോള്‍ ‍ അമ്പലത്തില്‍ തടി പിടിക്കാന്‍ വന്നപ്പോള്‍ കണ്ടിട്ടുണ്ട് എന്നായിരുന്നു മറുപടി..എന്തായാലും ഇടമലയാറിന്‍റെ ഈ കൊച്ചു അരുവിയില്‍ ആഴമില്ലാത്ത ഇടത്ത് വെച്ച് ഒരു വൈല്‍‍ഡ്‌ ബാതിംഗ് കൂടി നടത്തി ഞങ്ങള്‍ റോഡില്‍ ‍ കാത്തിരിക്കുന്ന യുനികോണ്‍ ‍ ലക്ഷ്യമാക്കി തിരിച്ചു നടന്നു .

തിരിച്ചു നടക്കുമ്പോള്‍ ഒരുപറ്റം യുവാക്കള്‍ മദ്യക്കുപ്പികളും ടചിങ്ങ്സും ഗ്ലാസുകളുമായി പാ റക്കെട്ടുകളിലൂടെ വനത്തിലേക്ക് നടക്കുന്നുണ്ടായിരുന്നു .രക്തത്തില്‍ ലയിച്ചു ചേര്‍ന്ന ലഹരിയുമായി നന്നായി വഴുക്കുള്ള ഈ പറക്കെട്ടുകളിലൂടെ നടക്കാന്‍ അവര്‍ ശരിക്കും പാട് പെടുന്നുണ്ടായിരുന്നു.അവര്‍ ഇവിടെ ഉപേക്ഷിക്കാന്‍ പോകുന്ന കുപ്പികളും പ്ലാസ്റ്റിക്‌ ഗ്ലാസ്സുകളും കാടിന്റെ മേല്‍ മനുഷ്യന്‍ കൊടുക്കുന്ന വലിയ പ്രഹരം തന്നെ ആയിരിക്കും.
5 30 യോടെ ഇടമയാറില്‍ നിന്നും കൊച്ചിയിലേക്കുള്ള റിട്ടേണ്‍ പ്രയാണം ആരംഭിച്ചു .വരുന്ന വഴിയിലുള്ള ചില നീരൊഴുക്കുകളും വെള്ള ചാട്ടങ്ങളിലും കുറച്ചു സമയം ചിലവഴിച്ച ശേഷം ശേഷം, കാടിനോട്‌ ടാറ്റാ പറഞ്ഞ് നാടിന്‍റെ വഴികളിലേക്ക് തിരിച്ചു. 8 30 PM ഓടെ ഞങ്ങളുടെ സ്റ്റാര്‍ട്ട്‌ പോയണ്ട് ആയ കാക്കനാട് തിരിച്ചെത്തി ...